Thursday, February 25, 2010

ഇന്നസെന്റു ചേട്ടാ അത്രയ്ക്കങ്ങോട്ട് വേണോ?

ഇന്നസെന്റ് ഒരു നല്ല നടനാണ്. അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌. അതുകൊണ്ട് അദ്ദേഹത്തെ ഇഷ്ടവുമാണ്. പക്ഷെ അദ്ദേഹം ഒരു നല്ല വിവരദോഷിയും കൂടിയാണെന്ന സത്യം താഴെ പറയുന്ന പ്രസ്താവനയിലൂടെ അദ്ദേഹം തെളിയിക്കരുതായിരുന്നു. അതിൽ ഈയുള്ളവന് തീരെ ഇഷ്ടപ്പെടാതിരുന്ന വാചകം ഇവിടെ കോട്ട് ചെയ്യുന്നു “പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സമൂഹത്തിലെ ഉന്നതന്മാരെ ആക്രമിക്കാന്‍ നടക്കുകയാണ് അഴീക്കോട്. ദേശീയ വാർഡ് കിട്ടുന്നത് കഴിവു തന്നെ പക്ഷെ അതുകൊണ്ട് അവരെ ഏറ്റവും ഉന്നതരായി കണ്ട് ആദരിച്ചുകൊള്ളണമെന്ന് സുകുമാർ അഴീക്കോടിനെ പോലെ സർവ്വാദരണീയനായ ഒരാളോട് ഇന്നസെന്റ് ആവശ്യപ്പെട്ടത് അല്പം കടുത്തു പോയി. കേരളീയ സമൂഹത്തിൽ ബഹുഭൂരിപക്ഷവും സൂപ്പർ സ്റ്റാറുകളേക്കാൾ ആദരിക്കുന്നത് സുകുമാർ അഴീക്കോടിനെ പോലുള്ളവരെയാനെന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം ഇന്നസെന്റിൽനില്ലെന്ന് അദ്ദേഹം വരുത്തി തീർത്തെങ്കിലും നാം അതു വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. സുപ്പർ സ്റ്റാറുകളെ ( എക്സ് ഓർ വൈ) ദൈവമായി കണ്ട് ആരാധിക്കാൻ ഫാൻസ് അസോസിയേഷൻ കൊണ്ട് വരുമാനമുള്ളവർ തയ്യാറായേക്കും. മറ്റുള്ളവർക്ക് അതിന്റെ കാര്യമില്ല. നിങ്ങൾ തിലകനെ തള്ളുകയോ കൊള്ളുകയോ ചെയ്യുക. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണാധികാരികളും രാഷ്ട്രീയത്തിൽ ഉയർന്ന ശ്രേണികളിൽ ഇരിക്കുന്നവരും പോലും ആദരിക്കുന്ന അഴീക്കോട് മാസ്റ്ററിനെ തരം താഴ്ത്തി സംസാരിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അല്പം അഹങ്കാരമാണ്........ പ്ലീസ് ഇന്നസെന്റ് നിങ്ങളെയൊക്കെ നടന്മാരെന്ന നിലയ്ക്ക് ഇഷ്ടപ്പെടുന്ന നമ്മളെ ക്കൊണ്ട് ഇങ്ങനെ അതുമിതും പറയിക്കാതിരിക്കൂ‍......
നിങ്ങൾക്കു തിലകനെ വേണ്ടെങ്കിൽ വേണ്ട. പക്ഷെ ഇന്നു ഞാൻ നാളെ നീ എന്നാണ്!

ഇനി ഇന്നസെന്റിന്റെ പ്രസ്താവന ദേശാഭിമാനിയിൽ കണ്ടത് താഴെ വായിക്കുക!

അഴീക്കോട് അമ്മയുടെ പ്രശ്നത്തില്‍ ഇടപെടേണ്ട: ഇന്നസെന്റ്


കോഴിക്കോട്: 'അമ്മ'യുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ സുകുമാര്‍ അഴീക്കോട് ഇടപെടേണ്ടെന്നും അദ്ദേഹം നല്ല സിനിമകള്‍ കണ്ട് നല്ല ചിന്തകളുമായി നാമം ജപിച്ച് വീട്ടിലിരിയ്ക്കട്ടെയെന്നും 'അമ്മ' പ്രിസഡന്റ് ഇന്നസെന്റ്. പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ അംഗങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നമേ തിലകനുമായി ഉള്ളൂ. നേരാംവണ്ണം സിനിമ പോലും കാണാത്ത അഴീക്കോടിന് 'അമ്മ'യുടെ പ്രശ്നത്തില്‍ ഇടപെടാന്‍ എന്താണ് യോഗ്യത. മധ്യസ്ഥത്തിന് ആള് വേണോ എന്ന് വിളിച്ച് ചോദിച്ച് നടക്കുകയാണ് അദ്ദേഹം. പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സമൂഹത്തിലെ ഉന്നതന്മാരെ ആക്രമിക്കാന്‍ നടക്കുകയാണ് അഴീക്കോട്. ഇവരെ കോമാളികളായി ചിത്രീകിരിക്കുന്നത് മോശമാണ്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് മോഹന്‍ലാലിനെപ്പോലുള്ളവരുടെ തൊഴിലിന്റെ ഭാഗമാണ്. അഴീക്കോടിനെ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിപ്പിച്ചാല്‍ സ്വര്‍ണം വാങ്ങുന്നവര്‍ തിരികെ ഏല്‍പ്പിക്കുന്ന സ്ഥിതിയാണുണ്ടാവുക. പ്രസംഗിക്കാന്‍ പോവുന്നതും പരസ്യത്തില്‍ അഭിനയിക്കുന്നതിന് തുല്യമാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനാണ് ആരോപണങ്ങളുമായി അദ്ദേഹം ഇറങ്ങുന്നത്. പട്ടിണി കിടന്നയാള്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെയാണ് അഴീക്കോട് ഇപ്പോള്‍ പെരുമാറുന്നത്. അതുകൊണ്ടാണ് എവിടെച്ചെന്നാലും ഇപ്പോള്‍ തിലകന്റെ വിഷയം ആവര്‍ത്തിക്കുന്നത്. താന്‍ എഴുതിയ പുസ്തകങ്ങളുടെ എണ്ണം വിളിച്ചു പറഞ്ഞ് നടക്കേണ്ട ഗതികേടിലാണ് അദ്ദേഹം. എന്നാല്‍ നല്ല നാല് സിനിമയില്‍ അഭിനയിച്ചാല്‍ നടന്മാര്‍ എല്ലാ കാലത്തും ഓര്‍മിക്കപ്പെടും. തിലകന്‍ ഉന്നയിച്ചിരിക്കുന്ന തര്‍ക്കങ്ങള്‍ 'അമ്മ'യ്ക്കുള്ളില്‍ തങ്ങള്‍ തീര്‍ക്കും. എം കെ സാനുവും ടി പത്മനാഭനുമൊക്കെയായുള്ള പ്രശ്നങ്ങള്‍ തീര്‍ത്തതിനു ശേഷം അഴീക്കോട് മറ്റ് പ്രശ്നങ്ങളില്‍ ഇടപെട്ടാല്‍ മതി. അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ വളരെ മോശമാണ്. മധ്യസ്ഥത പറയാനുള്ള മാനസിക പക്വത അദ്ദേഹത്തിന് കൈവന്നിട്ടില്ല. അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമായി അഴീക്കോട് മാറിയിട്ടുണ്ട്. തിലകനെ 'അമ്മ' വിലക്കിയിട്ടില്ല. അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പരാതികളുണ്ടെങ്കില്‍ സംഘടനയ്ക്കുള്ളിലാണ് പറയേണ്ടിയിരുന്നത്. അത് മാധ്യമങ്ങളോട് പറഞ്ഞതാണ് ചെയ്ത തെറ്റ്. ഏത് നിമിഷവും സഹകരിക്കുന്ന സിനിമയില്‍നിന്ന് നടനെ നിര്‍മാതാവിന് പിരിച്ചുവിടാമെന്ന് അമ്മയുടെ ഭരണഘടയില്‍ വകുപ്പുണ്ട്. ഈ സാഹചര്യത്തില്‍ തിലകനെ ഒരു സിനിമയില്‍ വിലക്കിയതിന് എതിര്‍പ്പ് പറയാനാവില്ല. തിലകനൊപ്പം അഭിനയിക്കാന്‍ 'അമ്മ' അംഗങ്ങള്‍ തയ്യാറാണ്. സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ആദ്യം തിലകന്റെ മറുപടി ലഭിയ്ക്കണം. മാര്‍ച്ച് ഒന്നിന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അന്ന് പ്രശ്ം തീരുന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല. തിലകനിലെ നടനെ തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ അതിനപ്പുറമുള്ള ചില കാര്യങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും ഇന്നസെന്റ് പറഞ്ഞു.

2 comments:

Balu puduppadi said...

സുഹ്ര്ത്തേ, ആരാണ് ഇതില്‍ ആദരണീയരല്ലാത്തത്? അഴീക്കോടോ? മോഹന്‍ലാലോ, ഇന്നസെന്റോ തിലകനോ? നല്ലത് നാറിയാല്‍ മണമേറും. കേരളത്തില്‍ ഒരുപാട് സാംസാകാരിക, സാമൂഹ്യ പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അപൂര്‍വമായി മാത്രം സിനിമ കണ്ടിട്ടുള്ള, സിനിമയെക്കുറിച്ച് കാര്യമായി ഒന്നും അറിയാത്ത അഴീക്കോട് സാറിന് ഇടപെടാന്‍ ഗൌരവമുള്ള പ്രശ്നങ്ങള്‍ എന്തെല്ലാം കിടക്കുന്നു? സിനിമാ രംഗത്ത് ഒരുപാടൂകാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പാരവെപ്പിന്റെയും കാലുവാരലിന്റെയും തൊഴില്‍ നഷ്ടപ്പെടുന്നതിന്റെയും സംഘടനാപരമായ പ്രശ്നങ്ങളില്‍ യഥാര്‍ഥത്തില്‍ അഴീക്കോടിനെപ്പോലുള്ള ഒരാള്‍ ഇടപെടേണ്ടതുണ്ടോ? ഗാന്ധിയന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ അനാവശ്യ ക്ഷോഭം കാണുമ്പോള്‍ നമുക്ക് അസ്വാഭാവികത തോന്നുന്നില്ലേ?

ഈഗിൾ said...

അഴീക്കോട് പണ്ടെത്തേതിലും കോടി പ്പോയിരിക്കുന്നു വല്ലവന്റെം പറമ്പിൽ....റണ്ട