Sunday, March 29, 2009

തെരഞ്ഞെടുപ്പും അനുകൂല ശത്രുക്കളും

പാർട്ടിയിലെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിയ്ക്കുന്ന ആദർശശാലികൾ എന്നു സ്വയം തീരുമാനിച്ചു പാർട്ടിയെ സദാ ചള്ളും പൊട്ടും പറഞ്ഞു നടക്കുന്ന ചിലരുണ്ട്‌. ബ്ലോഗർമാരിലും ഉണ്ട്‌ ഇത്തരക്കാർ. ഇപ്പോൾ വിധി നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പു സമയമാണ്. ഈ സമയത്തും അവർ അതു തന്നെ ചെയ്യുന്നു.

വിമർശനങ്ങൾ ഇഷ്ടപ്പെടാഞ്ഞിട്ടല്ല. പാർട്ടിയെ തെരഞ്ഞെടുപ്പിൽ തോല്പിയ്ക്കുവാൻ എതിരാളികൾ പ്രയോഗിയ്ക്കുന്ന ചീപ്പു നമ്പരുകൾപോലും ഈ അനുകൂല ശത്രുക്കൾ ഏറ്റുപിടിയ്ക്കുന്നു. എഴുത്തും പറച്ചിലും കേട്ടാൽ തോന്നും എല്ലാം തികഞ്ഞവർ എന്ന്‌. പാർളമെന്റിൽ നിർണ്ണായകമായ ഒരു അംഗ ബലം ഇടതുപക്ഷത്തിന് ഉണ്ടാകേണ്ടതിന്റെ ആവശ്യകത പോലും ഈ ആദർശ പുണ്യാളന്മാർ അംഗീകരിയ്ക്കുന്നില്ല.

ഇന്ത്യ ആരു ഭരിച്ചാലും അവർക്ക്‌ ഒന്നുമില്ല. വർഗീയ ശക്തികൾ അധികാരത്തിൽ വന്നാലും അവർക്കൊന്നും ഇല്ല. മധാധിപത്യം വന്നാലും അവർക്കൊന്നുമില്ല. അവർക്ക് ആദർശം പ്രസംഗിച്ചു കൊണ്ടിരുന്നാൽ മതി. അവസനം ഈ ആദർശങ്ങൾ പറയാനും അതു കേൾക്കാനും ആളും അവസരവും നഷ്ടപ്പെടുന്ന്തുവരെയും അവർ ഇങ്ങനെ പിറുപിറുത്തുകൊണ്ടിരിയ്ക്കും.

അവരോടൊക്കെ മനോമനനു പറയാനുള്ളത്‌ നമുക്കു വിമർശിയ്ക്കുവാനും മറ്റും ഇനിയും ധാരാളം സമയമുണ്ട്‌ ഇപ്പോൾ ഇടതുപക്ഷത്തിനു പത്ത്‌ വോട്ടു കിട്ടാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്നു നോക്കുക. അല്ലെങ്കിൽ കള്ള പ്രൊഫെയിലുമായി പാർട്ടിക്കെതിരെ ഫൈറ്റു ചെയ്യുന്ന പാർടിവിരുദ്ധരാണ് നിങ്ങളെന്നു കരുതേണ്ടിവരും

Thursday, March 19, 2009

സി.പി.എം ഓഫീസിൽ പ്രാർത്ഥനായോഗം

ഒറീസയിൽ സി.പി.എം ഓഫീസിൽ ക്രിസ്ത്യാനികളുടെ പ്രാർത്ഥനായോഗം.കമ്മ്യൂണിസ്റ്റുകാർ മതത്തിന്റെ ശത്രുക്കൾ എന്നു പ്രചരിപ്പിയ്ക്കുന്നവർ ഇക്കാര്യം ശ്രദ്ധിയ്ക്കണം. ഇവിടെ ക്രിസ്ത്യാനികളിൽ തന്നെ ഒരു വിഭാഗം മതത്തിന്റെ അന്തകരാണ് കമ്മ്യൂണിസ്റ്റുകൾ എന്നു പ്രചരിപ്പിയ്ക്കുന്നുണ്ട്‌.

ഈയിടെ കേരളത്തിലെ ഒരു കത്തോലിക്കാ സഭാമേലധ്യക്ഷൻ സൂസോപാക്യം പറഞ്ഞതും ഓർമ്മയുണ്ടാകുമല്ലോ. വിശ്വാസികളെ സി.പി.എമ്മിനെതിരെ ഇളക്കി വിടുന്ന വാചകങ്ങളാണ് അദ്ദേഹം എഴുന്നള്ളിച്ചത്. ഒന്നുമല്ലെങ്കിലും കേരളം ഒരു ഒറീസയും ഗുജറാത്തുമൊന്നും ആകാതിരിയ്ക്കുന്നതിൽ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരുടെ സാന്നിധ്യം ഒരനുഗ്രഹമാകുന്നുണ്ടെന്ന സത്യമെങ്കിലും മനസിലാക്കാനുള്ള വിവേകം പല മത മേലധ്യക്ഷന്മാർക്കും ഇല്ലാതെ പോയി.

ന്യൂനപക്ഷ സംരക്ഷണത്തെ ന്യൂന പക്ഷ പ്രീണനം എന്നാണ് ന്യൂനപക്ഷ വിരുദ്ധർ വിശേഷിപ്പിയ്ക്കുന്നത്‌. എന്നു വച്ചാൽ വോട്ടു കിട്ടാനുള്ള അടവെന്ന്‌. ഒറീസയിൽ ക്രിസ്ത്യാനികളെ പ്രീണിപ്പിച്ചാൽ എത്ര വോട്ടു കിട്ടും? ഒരു തെരഞ്ഞെടുപ്പ്ഫലത്തെ സ്വാധീനിയ്ക്കാൻ മാത്രം ഉള്ള ക്രിസ്ത്യാ‍നികളൊന്നും ഒറീസയിൽ ഇല്ല. സി.പി.എം അവിടെ വലിയൊരു ശക്തിയുമില്ല.

മാത്രവുമല്ല ക്രിസ്ത്യനികളെ സഹായിക്കുക വഴി അവിടുത്തെ ഭൂരിപക്ഷമായ ഹിന്ദുക്കളിൽ ഒരു പങ്കിന്റെ അപ്രീതിയ്ക്കു പാർടി പാത്രീഭവിയ്ക്കുകയും ചെയ്യും.പോരാത്തതിനു അവിടുത്തെ സ്ഥിതി വച്ച്‌ ന്യൂനപക്ഷത്തെ സംരക്ഷിയ്ക്കുന്നു എന്നു പറഞ്ഞ്‌ ഹിന്ദു വർഗീയവാദികളുടെ ആക്രമണം ഏൽക്കാനും ഇടവരാം.എന്നിട്ടും അവിടുത്തെ കൊച്ചു സി.പി.എം തങ്ങളെക്കൊണ്ട്‌ ഒക്കുന്ന പ്രതിരോധങ്ങൾ വർഗീയവാദികൾക്കെതിരെ നടത്തുന്നു എന്നുള്ളതാണ്.

പക്ഷെ ഇതൊന്നും കാണാനുള്ള കാഴ്ച ശക്തിയൊന്നും ഇവിടുത്തെ പല മതന്യൂനപക്ഷ മതമേലധ്യക്ഷന്മാർക്കും ഇല്ലാതെ പോയി. കണ്ടറിയാത്തതും കേട്ടറിയാത്തതും ഒറീസയിലെയും ഗുജറാത്തിലെയും മറ്റും മാതിരി കൊണ്ടറിയുമ്പോഴെങ്കിലും പഠിയ്ക്കുമോ ആവോ! കൊണ്ടറിയാനുള്ള സാധ്യതകൾ തള്ളിക്കളയാനും ആകില്ലല്ലോ.

ഒറീസയിൽ ക്രിസ്തീയ പ്രാർത്ഥനയ്ക്കു സി.പി.എം ഓഫീസ് വേദിയായതിനെക്കുറിച്ചുള്ള ദേശാഭിമാനി വാ‍ർത്തകൂടി ഇവിടെ കൊടുക്കുന്നു.


ക്രൈസ്തവര്‍ക്ക് പ്രാര്‍ഥനാലയം സിപിഐ എം ഓഫീസ്

എന്‍ എസ് സജിത്


ഭുവനേശ്വര്‍: സാമ്യബാദി ഭവന്‍ ഞായറാഴ്ചകളില്‍ ഉണര്‍ന്ന് സജീവമാകുന്നത് ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അലയൊലിയോടെയാണ്. അസംബ്ളി ഓ മൌണ്ട് സിയോ എന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനാ സംഘമാണ് പുലര്‍ച്ചെ ആഴ്ചപ്രാര്‍ഥനക്കായി ഇവിടെയെത്തുന്നത്്. ഒറീസയിലെ സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസാണ് സാമ്യബാദി ഭവന്‍. പാര്‍ടി സംസ്ഥാനകമ്മിറ്റിയോഗവും മറ്റ് പ്രധാന പരിപാടികളും നടക്കുന്ന കോഫറന്‍സ് ഹാളില്‍ എ കെ ജിയുടെയും ഇ എം എസിന്റെയും ഛായാപടങ്ങള്‍ക്കു കീഴെ ഗിത്താറും ഡ്രമ്മുമൊക്കെയായി ഇവര്‍ പാടുന്നു.

ഉച്ചവരെ ഇവര്‍ പാടിയും പ്രാര്‍ഥിച്ചും മടങ്ങിയാല്‍ പിന്നെ മറ്റൊരു പ്രാര്‍ഥനാ സംഘത്തിന്റെ ഊഴമാണ്. ഫുല്‍ബാനിലെ ഗവമെന്റ് കോളേജിലെ അധ്യാപകന്‍ രഞ്ജന്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള പ്രൊട്ടസ്റ്റന്റ് പ്രാര്‍ഥനാ സംഘമാണ് ഒരു മണിമുതല്‍ അഞ്ചുമണിവരെ ഈ കോഫറന്‍സ് ഹാള്‍ ഉപയോഗിക്കുക. സംഘപരിവാറിന്റെ ക്രൂരതാണ്ഡവത്തിന് ഇരയായ ഒറീസയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷം സിപിഐ എമ്മിനെ എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവാണ് പാര്‍ടി ഓഫീസിലെ പ്രാര്‍ഥനായോഗങ്ങള്‍.

കന്ദമലില്‍ രണ്ടുതവണയായുണ്ടായ അതിക്രമങ്ങള്‍ക്കുശേഷം ഒറീസയില്‍ പലയിടത്തും പ്രാര്‍ഥനായോഗങ്ങള്‍ നടത്താന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഭയമായിരുന്നു. അക്രമം ഭയന്ന് ഓഡിറ്റോറിയം ഉടമകള്‍ പെന്തക്കോസ്ത്, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്ക് ഹാളുകള്‍ അനുവദിച്ചിരുന്നുമില്ല. ഏറ്റവും സുരക്ഷിതമായ ഇടമാണ് സാമ്യബാദിഭവന്‍ എന്നു മനസ്സിലാക്കിയാണ് ഈ കോഫറന്‍സ് ഹാള്‍ അനുവദിക്കണമെന്ന് സിപിഐ എം നേതാക്കളോട് അഭ്യര്‍ഥിച്ചതെന്ന് അസംബ്ളി ഓഫ് മൌണ്ട് സിയോണിന്റെ സ്ഥാപകന്‍ സന്ത് സനാതന്‍ മൊഹന്തിയും രഞ്ജന്‍ നായിക്കും പറഞ്ഞു.

കഴിഞ്ഞ ആഗസ്തില്‍ കന്ദമലിലും ഫുല്‍ബാനിയിലും ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായി വീടുനഷ്ടപ്പെട്ട് ഭുവനേശ്വറിലും പരിസരപ്രദേശങ്ങളിലും അഭയാര്‍ഥികളായി എത്തിയവരാണ് ഈ പ്രാര്‍ഥനാസംഘങ്ങളിലുള്ളത്. ഭുവനേശ്വറിലെ ക്യാമ്പുകളില്‍ കഴിയുന്ന ഇവരില്‍ പലരുടെയും ഉറ്റവര്‍ കൊല്ലപ്പെട്ടതാണ്. മിക്കവരുടെയും വീടുകള്‍ നശിപ്പിക്കപ്പെട്ടു. എല്ലാ നഷ്ടപ്പെട്ട ഇവര്‍ അനുഭവിക്കുന്ന കഠിനമായ മാനസികവ്യഥ മനോവിഭ്രാന്തിയിലേക്ക് വഴുതാതിരിക്കാന്‍ വേണ്ടിയാണ് ് പ്രാര്‍ഥന നടത്തുന്നതെന്ന് രഞ്ജന്‍ നായിക് പറഞ്ഞു. ഇതിന് സിപിഐ എം നല്‍കുന്ന സഹായത്തെ അങ്ങേയറ്റം വിലമതിക്കുന്നു. കന്ദമല്‍ അടക്കമുള്ള വിഷയങ്ങളില്‍ സിപിഐ എം സ്വീകരിച്ച നിലപാടുകളാണ,് പാര്‍ടി നേതാക്കളെ സമീപിച്ച് ഹാള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത്.

കന്ദമലിലെ ഇരകള്‍ക്ക് നീതികിട്ടാന്‍ പ്രയത്നിച്ചതും കുറ്റവാളികളെ ശിക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും സിപിഐ എം ആണ്. ഒറീസയില്‍ ചെറിയ പാര്‍ടിയാണെങ്കിലും നിലപാടുകള്‍കൊണ്ട് സിപിഐ എം വേറിട്ടുനില്‍ക്കുന്നു. കോഗ്രസില്‍നിന്ന് പ്രതീക്ഷിച്ചതൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ല. കേന്ദ്രത്തില്‍ അധികാരമുണ്ടായിട്ടും ഒറീസയില്‍ ക്രിസ്ത്യാനികളെ സഹായിക്കാന്‍ കോഗ്രസിന് കഴിഞ്ഞോ? അവര്‍ തങ്ങള്‍ക്ക് ഒന്നും ചെയ്തില്ല. ക്രിസ്ത്യാനികള്‍ക്ക് കോഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടു. കൊല്ലം സ്വദേശിയായ ഭാര്യ മിനി ചാക്കോയില്‍നിന്ന് വശമാക്കിയ മലയാളത്തില്‍ നായിക് പറഞ്ഞു.

കമ്യൂണിസ്റ്റുപാര്‍ടിയുടെ ആസ്ഥാനത്ത് ഇങ്ങനെ പ്രാര്‍ഥനായോഗം നടത്തുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ അസംബ്ളി ഓ മൌണ്ട് സിയോണിന്റെ തലവന്‍ സന്ത് സനാതന്‍ മൊഹന്തിയുടെ മറുപടി പെട്ടെന്നായിരുന്നു: "കമ്യൂണിസ്റ്റുകാര്‍ ഉള്ളിടത്ത് ക്രിസ്ത്യാനികള്‍ക്കുനേരെ കൈയോങ്ങുന്നവര്‍ രണ്ടുവട്ടം ആലോചിക്കും'' സിപിഐ എം എപ്പോഴും ന്യുനപക്ഷങ്ങള്‍ക്കുവേണ്ടിയാണ് വാദിച്ചത്. പ്രാര്‍ഥനായോഗം നടത്താന്‍ ഒരു വര്‍ഷത്തേക്ക് ഹാള്‍ ആവശ്യപ്പെട്ട ഞങ്ങളെ നേതാക്കള്‍ സ്നേഹത്തോടെ സ്വാഗതംചെയ്യുകയായിരുന്നു. ബിജെഡി-ഇടതുപക്ഷ കൂട്ടുകെട്ട് ഒറീസയ്ക്ക് ആശ്വാസമേകുമെന്നും അദ്ദേഹം പറഞ്ഞു.

Thursday, March 12, 2009

മതവും മാര്‍ക്സിസവും

ഈ കുറിപ്പ്‌ ഇപ്പോൾ എഴുതാൻ ഇടയാക്കിയത്‌ മതവിശ്വാസത്തിനു മാർക്സിസ്റ്റുകൾ പ്രതിബന്ധം സ്ര്‌ഷ്ടിയ്ക്കുന്നില്ലെന്നും അതിനെ ഭയത്തോടെ നോക്കി കണേണ്ടതില്ലെന്നും രണ്ടു പ്രമുഖർപറഞ്ഞതായി വന്ന വാർത്തകൾ ആണ്. ഒന്ന്‌ സീറോ മലബാർ സഭാ മേജർ ആർച്ചു ബിഷപ്പ്‌ മാർവർക്കി വിതയത്തിൽ. മറ്റൊന്ന് കഴിഞ്ഞ അസ്സംബ്ലി തെരഞ്ഞെടുപ്പിലെ കുറ്റിപ്പുറം ഫെയിം കെ.റ്റി.ജലീൽ എം.എൽ.എ. അവർ രണ്ടും പറഞ്ഞത്‌ താഴെ ഉദ്ധരിച്ച് കൊണ്ട്‌ ഈ കുറിപ്പ്‌ ആരംഭിയ്ക്കുന്നു.

വിദ്യാഭ്യാസ കച്ചവടക്കാരെ ഇനി അറസ്റ്റ് ചെയ്യിക്കണം: മാര്‍ വര്‍ക്കി വിതയത്തില്‍

ദേശാഭിമാനിയിൽനിന്ന്‌

കൊച്ചി: വിദ്യാര്‍ഥിപ്രവേശനത്തിന് സംഭാവനയോ, കാപിറ്റേഷന്‍ ഫീസോ ഈടാക്കരുതെന്ന തന്റെ നിര്‍ദേശം അനുസരിക്കാതെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി അറസ്റ്റ്ചെയ്യിക്കുക മാത്രമേ ഇനി നിവൃത്തിയുള്ളുവെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍. കത്തോലിക്കാസഭ കാരുണ്യം, സ്നേഹം, നീതി എന്നിവയില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ മാര്‍ക്സിസത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്ന 'ഹൃദയത്തില്‍നിന്ന് നേരിട്ട്' എന്ന തന്റെ ആത്മകഥാംശമുള്ള പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.

അധ്യാപകരുടെയും ജീവനക്കാരുടെയും, എന്തിന് കുട്ടികളുടെ പ്രവേശനത്തിനുപോലും പണം വാങ്ങുന്ന കതോലിക്കാ സ്ഥാപനങ്ങള്‍ ഏറെയാണ്. ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ക്കു കിട്ടുന്ന പണം ചെറുതല്ല. വിദ്യാര്‍ഥിപ്രവേശനത്തിന് സംഭാവനയോ, കാപിറ്റേഷന്‍ ഫീസോ ഈടാക്കരുതെന്ന തന്റെ നിര്‍ദേശം പലരും അനുസരിച്ചില്ല. വാങ്ങിയ പണം തിരിച്ചുനല്‍കണമെന്നും നിര്‍ദേശിച്ചു. അതും അനുസരിച്ചില്ല-മേജര്‍ ആര്‍ച്ച്ബിഷപ് പരിതപിക്കുന്നു. കേരളത്തില്‍ കത്തോലിക്കാസഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കോഴ, സഭയിലെ അമിത ലത്തീന്‍വല്‍ക്കരണം എന്നീ വിവാദ വിഷയങ്ങളില്‍ തുറന്ന അഭിപ്രായം പ്രകടിപ്പിക്കുന്ന പുസ്തകം സഭയ്ക്കുള്ളില്‍നിന്നും യുഡിഎഫ് നേതാക്കള്‍ക്കിടയില്‍നിന്നുമുള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് ചൊവ്വാഴ്ച പ്രകാശനംചെയ്തത്.

സത്യദീപം എഡിറ്റര്‍ പോള്‍ തേലക്കാട്ട് ആര്‍ച്ച്ബിഷപ്പുമായി നടത്തിയ അഭിമുഖരൂപത്തിലാണ് പുസ്തകം. സഭാ പ്രഘോഷണങ്ങള്‍ക്കും മാര്‍ക്സിസത്തിനും സമാനതകള്‍ ഏറെയുണ്ട്. മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന പാര്‍ടിക്കുമാത്രമാണ് സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധയുള്ളു. സഭാതത്വങ്ങളും ആവശ്യപ്പെടുന്നത് അതുതന്നെയാണ്. ദൈവനിഷേധം, ഉരുക്കുമുഷ്ടി എന്നീ കാര്യങ്ങളില്‍ മാത്രമാണ് മാര്‍ക്സിസ്റ്റ് പാര്‍ടിയോട് വിയോജിപ്പ്. എന്നാല്‍, ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ നിരീശ്വരവാദിയായാല്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന്അദ്ദേഹം പറഞ്ഞു. മറ്റുള്ള പ്രത്യയശാസ്ത്രങ്ങളെയും ആശയങ്ങളെയും ബഹുമാനിക്കാന്‍ കഴിയണം. ആശയപരമായി വിയോജിപ്പുള്ളവരോടും സ്നേഹത്തോടെ പെറുമാറാന്‍ സഭ പഠിക്കണമെന്നും അദ്ദേഹം പുസ്തകത്തില്‍ ഉപദേശിക്കുന്നു. തികഞ്ഞ കത്തോലിക്കനും തന്റെ സ്നേഹിതനുമായിരുന്ന കെ എം ജോര്‍ജ് മന്ത്രിയായിരുന്നപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും ഭൂമിയും നല്‍കാന്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് താന്‍ കത്തെഴുതിയിരുന്നു.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, കോഗ്രസ് നയിച്ച മുന്നണി പതിവെന്നപോലെ അന്നും ഒന്നും ചെയ്തില്ല. പിന്നീട് നല്ല കമ്യൂണിസ്റ്റുകാരനായ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഭൂരഹിതര്‍ക്ക് 10 സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കാന്‍ ശക്തമായ നിയമം നടപ്പാക്കിയത്. ലത്തീന്‍ സഭയുമായുള്ള നൂറ്റാണ്ടുകള്‍ നീണ്ട ബന്ധം ഉണ്ടാക്കിയ അമിത ലത്തീന്‍വല്‍ക്കരണത്തെക്കുറിച്ചും വിശദമായി പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കെ.റ്റി.ജലീൽ എം.എൽ.എ

ദേശാഭിമാനിയിൽ നിന്ന്‌

മതേതര കാഴ്ചപ്പാട്‌ വച്ചു പുലർത്തുന്നവരും നിരീശ്വരവാദികളും എല്ലാം ഉൾപ്പെടുന്ന സി.പി.എമ്മിന്റെ പ്രവർത്തകരും നേതാക്കളും ഒരു ന്യൂനപക്ഷ മത വിശ്വാസിയായ എനിയ്ക്കു നൽകിയ സ്നേഹവും എന്റെ മത വിസ്വാസത്തോട്രു കാണിച്ച ആദരവും നൽകിയ പാഠം വലുതാണ്. ഒരു മത വിശ്വാസിയായ എനിയ്ക്ക്‌ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ചു തന്നെ പ്രവർത്തിയ്ക്കാൻ ജാഥയിൽ (നവകേരളാമാർച്ച്‌) കഴിഞ്ഞു. ഞാൻ പള്ളിയിൽ നിസ്കരിയ്ക്കാൻ കയറുമ്പോൾ ഇ.പി.ജയരാജനും, എ,വിജയരാഘവനും, എം.വി. ഗോവിന്ദൻ മാസ്റ്ററും ഡോ..സീമയും ഉൾപ്പെടെയുള്ളവർ പുറത്ത്‌ എന്നെ കാത്തുനിന്നത്‌ പുതിയ അനുഭവം ആയിരുന്നു.

ഇനി ഈയുള്ളവന്റെ കുറിപ്പ്‌

കമ്മ്യൂണിസ്റ്റുകൾ മതവിരുദ്ധരും നിരീശ്വരവാദികളും ആണെന്നും അവർ ഭരണത്തിൽ വരുന്നതുവിശ്വാസങ്ങളുടെ തകർച്ചയ്ക്ക്‌ ഇടയാകുമെന്നും ഉള്ള പ്രചരണം എക്കാലത്തും നിലനിൽക്കുന്നഒന്നാണ്. അങ്ങനെയൊരു തെട്ടിദ്ധാരണ ബോധപൂർവ്വം കമ്മ്യൂണിസ്റ്റു വിരുദ്ധർ എക്കാലത്തുംപ്രചരിപ്പിച്ചു പൊരുന്നുമുണ്ട്‌. എന്നാൽ ഏതു വിശ്വാസം വച്ചു പുലർത്തുന്നു എന്നതല്ല എല്ലാമനുഷ്യരുടെയും നന്മയിലേയ്ക്കുള്ള ഒരു മാർഗ്ഗം എന്ന നിലയിലാണ് മാർക്സിസം കൈകാര്യംചെയ്യപ്പെടുന്നത്‌. അതു ന്യൂനതകൾ സർവ്വലേശമില്ലാത്ത ഒരു തത്വശാസ്ത്രമാണെന്നുംഎല്ലാത്തിനും ഉള്ള ഉത്തരം അതു മാത്രമാണെന്നും മാർക്സിസ്റ്റുകൾ ഒട്ട് അവകാശപ്പെടുന്നുമില്ല.

കാരണം മാർക്സിസം എല്ലാ മേഖലകളെയും സ്പർശിച്ചുപോകുന്ന മഹത്തായ ഒരു പ്രത്യയശാസ്ത്രം ആണെങ്കിലും അതു ഊന്നുന്നതു ചില പ്രത്യേക മേഖലകളെയാണ്. അതാകട്ടെ മനുഷ്യനെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ടതായ സാമ്പത്തികവും ഭരണരാഷ്ട്രീയ സംബന്ധിയായ മേഖലകളെയാണു താനും. ഇഹ ലോകത്തിലെ ഭൌതികമായ ക്ഷേമമാണ് മാർക്സിസത്തിനു കൂടുതൽ താല്പര്യമുള്ള മേഖല.എന്നാൽ ഇതിന് മറ്റെല്ലാത്തിനേയും പാടെനിരാകരിക്കുന്നു എന്നർഥമില്ല. പക്ഷെ ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടത്‌, മനുഷ്യൻ മനുഷ്യനെചൂഷണം ചെയ്യാൻ ഇടയാക്കുന്ന എന്തിനോടും ഏതിനൊടും മാർക്സിസം കലഹിയ്ക്കുന്നു.

മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാൻ ഇടയാക്കുന്നതും, മനുഷ്യനെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും തരം തിരിയ്ക്കുന്നതുമായ വ്യവസ്ഥിതികളോട്‌ മാർക്സിസം കലഹിയ്ക്കുന്നു. മനുഷ്യ സമത്വത്തിനാണ് അത്‌ ഊന്നുന്നത്‌. അപ്പോൾ വ്യവസ്ഥാപിതവും മാറാൻ ഇഷ്ടപ്പെടാത്തതുമായ പല സമ്പ്രദായങ്ങളോടും മാർക്സിസത്തിനു തർക്കിയ്ക്കേണ്ടി വരും. ആനിലയിൽ മതങ്ങളോടും മാർക്സിസത്തിനു ചില വിയോജിപ്പുകൾ ഉണ്ട്‌ എന്നതല്ലാതെ മതത്തെ ഒരുആത്യന്തിക ശത്രുവായി മാർക്സിസം പ്രഖ്യാപിച്ച്‌ അതിലേയ്ക്കു മാത്രം ശ്രദ്ധ തിരിയ്ക്കുന്നില്ല.

മതത്തോടുള്ള മർക്സിസത്തിന്റെ വിയോജിപ്പ്‌ പ്രധാനമായും സൈദ്ധാന്തിക തലത്തിൽ ഉള്ളതാണ്. കാരണം സൈദ്ധാന്തികമായി മതവും മാർക്സിസവും വ്യത്യസ്ഥ ദിശയിലൂടെയാണുസ്വാഭാവികമായും സഞ്ചരിയ്ക്കുക.എന്നാൽ പ്രായോഗിക തലത്തിൽ മനുഷ്യ നന്മയെ ലക്ഷ്യംവയ്ക്കുന്ന പ്രവർത്തനങ്ങൾ ഏതു സിദ്ധാന്തത്തിന്റെ പ്രചാരകരിൽനിന്നും ഉണ്ടായാലും അതിനെസൈദ്ധാന്തികമായ വിയോജിപ്പിന്റെ പേരിൽ നിഷേധിയ്ക്കേണ്ടതില്ല. അതു മതത്തിന്റെഭാഗത്തുനിന്നും ഉണ്ടായാൽ പോലും.

എന്നാൽ മതങ്ങളുടെ പ്രതിലോമപരവും അക്രമാസക്തവുമായ പ്രവർത്തനങ്ങളെ പ്രതിരോധിയ്ക്കുക എന്നത്‌ കമ്മ്യൂണിസ്റ്റുകളുടെ കടമയുമാണ്. കാരണം ശസ്ത്രീയ ചിന്തഉൾക്കൊള്ളുന്ന മാർക്സിസവും ശാസ്ത്രീയമായ അടിത്തറയില്ലാത്ത പല വിശ്വാസങ്ങളും ആചാരങ്ങളും ന്നും വച്ചു പുലർത്തുകയും ചെയ്യുന്ന മതങ്ങളോടു പൂർണ്ണമായും മാർക്സിസത്തിനു യോജിച്ചു പോകാൻ കഴിയുക എന്നത്‌ സ്വാഭാവികമായും അസംഭാവ്യമാണ്. അതു മതങ്ങളും മാർക്സിസവും തമ്മിൽ മാത്രമല്ല വ്യത്യസ്ഥമായ രണ്ടു ചിന്താ ധാരകളെ പരിപൂർണ്ണ മായും ചേർത്തുകെട്ടുക എന്നത്‌ പ്രായോഗികവും അല്ല.

ഉദാഹരണത്തിനു മാർക്സിസത്തെപ്പോലെതന്നെ മാനവികതയെ ഉൾക്കൊള്ളുന്ന ഒരുസിദ്ധാന്തമാണ് മാർക്സിസം. രണ്ടിനും യോജിപ്പിലെത്താവുന്ന പല മേഖലകളും മാർക്സിസവും ഗാന്ധിസവും ഉൾക്കൊള്ളുന്നുണ്ട്‌. എന്നു വച്ച്‌ ഇതു രണ്ടും തമ്മിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ട്‌. അതുകൊണ്ടുതന്നെ ഇതു തമ്മിൽ അധികം വിടവൊന്നുമില്ലാത്ത ഒരു ഈർച്ചവാൾ ചേർച്ച ഉണ്ടാക്കുക എന്നത്‌ അസാധ്യമാണ്. മേൽ സൂചിപ്പിച്ച യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടു മാർക്സിസത്തെ സമീപിയ്ക്കുന്നവർക്ക്‌ അതിനെ ആജന്മ ശത്രുവായി പ്രഖ്യാപിയ്ക്കേണ്ടി വരില്ല. മതങ്ങൾക്കും മാർക്സിസത്തെ ഒരു പ്രതിബന്ധമായി കരുതി ശത്രുതാപരമായ സമീപനംസ്വീകരിയ്ക്കേണ്ടതില്ല.

കാലത്തെ അതിജീവിയ്ക്കാൻ കഴിയാത്ത വിശ്വാസങ്ങളോ തത്വ ശാസ്ത്രങ്ങളോ ആണെങ്കിൽ അതിനെ എന്നെന്നും പിടിച്ചു നിർത്താൻ ആർക്കും കഴിയില്ല എന്നിരിയ്ക്കെ, മാർക്സിസം മതങ്ങളെ കുഴിച്ചുമൂടും എന്നു ഭയക്കുന്നത്‌ അതിജീവനത്തെ സംബന്ധിച്ച്‌ ചില മത പണ്ഠിതർക്കും മതാനുയായികൾക്കും ഉള്ള ആത്മവിശ്വാസം ഇല്ലായാണെന്നു പറയേണ്ടിവരും.




Sunday, March 8, 2009

അബ്ദുള്ളക്കുട്ടിയെ സി.പി.എമ്മിൽ നിന്നു പുറത്താക്കി

അബ്ദുള്ളക്കുട്ടിയെ സി.പി.എമ്മിൽ നിന്നു പുറത്താക്കി. പുറത്താക്കപ്പെടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നല്ലോ, അബ്ദുള്ളക്കുട്ടി.

ചിലർക്ക്‌ അങ്ങനെയാണ് പാർടിയിൽ നിന്ന്‌ എന്തെങ്കിലും ഒക്കെ നേടി കഴിയുമ്പോൾ പാർടിയെക്കാൾ വലുതായ എന്തോ ഒന്നു തന്നിൽ ഉണ്ടെന്നു തോന്നിപ്പോകും. അതാണു അബ്ദുള്ളക്കുട്ടിയ്ക്കും സംഭവിച്ചത്‌.

എന്തുകൊണ്ടാണ് മനോമനൻ വീണ്ടും അബ്ദുള്ളയ്ക്കിട്ടു താങ്ങുന്നതെന്നു ചോദിച്ചാൽ അബ്ദുള്ളക്കുട്ടിയും ഞാനും തമ്മിൽ വിരോധമൊന്നുമുണ്ടായിട്ടല്ല.ഈയുള്ളവൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിൽ ഉള്ളപ്പോൾ അബ്ദുള്ളക്കുട്ടി സംസ്ഥാന നേത്ര്‌ത്വനിരയിൽ ആയിരുന്നു.പിന്നീട്‌ അദ്ദേഹം സംസ്ഥാന ഭാരവാഹിയും പിന്നെ എം.പിയും ഒക്കെ ആയി.

വിദ്യാർഥി സമരങ്ങളുടെ തീച്ചൂളകളിൽ മനോമനനും ഒക്കെ ഉണ്ടായിരുന്നു.പക്ഷെ മനോമനൻ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ഒന്നും ആയില്ല. എം.പിയും, എം.എൽ.എയും ആയില്ല.ഒരു പഞ്ച്ചായത്തു മെംബെർ പോലും ആയില്ല. പാർട്ടിയിൽ ആകെയായതു ഒരു എൽ.സി മെംബെർ.അതുകൊണ്ടാകാം മനോമനൻ ഇന്നും പാർട്ടിയിൽ തന്നെ. ങാ, അതു പോട്ടെ.

അബ്ദുള്ളക്കുട്ടി സംഘടനയ്ക്കു വേണ്ടി പല ത്യാഗങ്ങളും ചെയ്തിട്ടുണ്ട്‌.എന്തിനു ലീഗുകാരിൽ നിന്നുതന്നെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്‌.ഒക്കെ ശരിതന്നെ.പക്ഷെ, അതിന്റേതായതും അതിൽകൂടുതലായതുമായ അംഗീകാരവും അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌. പാർട്ടി ഭാഷയിൽ പറഞ്ഞാൽ കഴിവിനെ പ്രയോജനപെടുത്താൻ കഴിയുന്ന ചുമതലകൾ ഒക്കെ നൽകി.

മാത്രവുമല്ല മലപ്പുറത്തെ ലീഗു കോട്ടകളിൽനിന്നു മുസ്ലീം സമുദായത്തിൽനിന്നു സി.പി.എമ്മിലേയ്ക്കു കടന്നുവരുന്ന ചെറുപ്പക്കാരെ പാർട്ടി പൊന്നു പോലെ നോക്കും.അന്നും ഇന്നും. അവർക്കു പ്രത്യേക പരിലാളനങ്ങൾ ലഭിയ്ക്കും.അതു അദുള്ളക്കുട്ടിയ്ക്കും ആഷിക്കിനും ഒക്കെ ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് അബ്ദുള്ളക്കുട്ടി എം.പി വരെ ആയതു.പാർട്ടി ഒരാളെ എം.പിയോ എം.എ; എയോ ഒക്കെ ആയി മത്സരിപ്പിയ്ക്കാൻ തീരുമാനിയ്ക്കുന്നതിനു പല മാനദണ്ഡങ്ങളും ഉണ്ട്‌.ഒന്ന്‌, ജനപ്രതിനിധിയായാൽ പാർട്ടി പറ്യുന്ന രീതിയിലും പാർട്ടി പ്രതീക്ഷിയ്ക്കുന്ന ഗൌരവത്തിലും ആ രംഗത്തുനിന്ന്‌ ജനങ്ങളെ സേവിയ്ക്കാൻ കഴിയുമോ എന്നുള്ളതാണ്.

രണ്ട്‌,ആ സഖാവിന്റെ ജയ സാദ്ധ്യതാ മാനദണ്ഡം.അവിടെ അയാൾ ജയിക്കാനുള്ള സാഹചര്യങ്ങളും മറ്റുമാണ് നോക്കുന്നത്‌ മൂന്നു ആ സഖാവിനു ആ സാഹചര്യത്തിൽ ലഭിയ്ക്കുന്ന പ്രത്യേക പരിഗണന.അല്ലാതെ കഴിവുള്ള മറ്റാരും ഇല്ലാഞ്ഞിട്ടൊന്നുമല്ല ഒരാൾക്കു ഒരു നിയോഗം ലഭിയ്ക്കിന്നത്‌.

മേൽ സൂചിപ്പിച്ച മാന ദണ്ഡങ്ങളൊക്കെ വച്ച്‌ സ്ഥാനാർഥിയാക്കപ്പെട്ടു വിജയിച്ച്‌ ജന പ്രതിനിധി ഒക്കെ ആകുമ്പോൾ ലഭിയ്ക്കുന്ന സ്ഥാനത്തിന്റെ വലിപ്പമനുസരിച്ചു കുറച്ചേറെ സുഖസൌകര്യങ്ങളും ലഭിയ്ക്കും.ആ സുഖ സൌകര്യങ്ങൾ അനുഭവിക്കുന്നതിനു പാർട്ടി വിലക്കു കല്പിയ്ക്കുന്നുമില്ല. പണ്ടൊക്കെ ചെറിയ നിരീക്ഷണങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ നിയന്ത്രണങ്ങൾ ഒന്നുമില്ല. പക്ഷെ നേരെ ചൊവ്വെ അല്ലെങ്കിൽ പിന്നീടു പാർട്ടിയ്ക്കു പുറത്താകുമെന്നു മാത്രം.

അപ്പോൾ ഞാൻ പറഞ്ഞ ആ സുഖ ഭോഗങ്ങൾ:അതു ഒരിയ്ക്കൽ അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ ചിലർക്കു തൊണ്ണൂറാൻ പക്കത്തിലും അതില്ലാതെ പറ്റില്ല. അബ്ദുള്ള ക്കുട്ടിയ്ക്ക് ഈ അസുഖം ചെറുപ്പത്തിലേ വന്നൂ എന്നേയുള്ളൂ.പിന്നെ അബ്ദുള്ളക്കുട്ടിയുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ -മോഡി പുലിയാണെന്നും മറ്റും ഉള്ളവ- സംബന്ധിച്ചുള്ളതാ‍ണ്.

ഒരു പ്രസ്ഥാനത്തിൽ നിൽക്കുമ്പോൾ അതിനുള്ളിൽ നിന്ന്‌ സ്വാഭിപ്രായങ്ങൾ പറയാം.പക്ഷെ അതുതന്നെ പ്രസ്ഥാനത്തിന്റെ അഭിപ്രായമായി അംഗീകരിക്കപ്പെട്ടു കിട്ടണമെന്നില്ല.നാം ഏവരും ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകുമ്പോൾ നമ്മൾ നമ്മെതന്നെ സമർപ്പിയ്ക്കുകയാണ്. അപ്പോൾ പിന്നെ നമുക്കു മാത്രമായി ഒരു തീരുമനമില്ല. നമുക്ക്‌ യോജിയ്ക്കാൻ പറ്റാത്തവയാണെങ്കിലും പൊതു തീരുമാനം നാം അംഗീകരിച്ചേ മതിയാകൂ. പാർടിയിലും അങ്ങനെ തന്നെ.

അതു പറ്റാത്തവർ പാർട്ടിയിൽ എന്നല്ല, മറ്റൊരു സംഘടനയിലും ചേരരുത്‌. സ്വന്തം നിലയിൽ എന്തെങ്കിലും ഒക്കെ ചെയ്യാൻ സാധിയ്ക്കുമോ എന്നു നോക്കണം. അല്ലാതെ ഒരു പ്രസ്ഥാനത്തിൽ നിന്ന്‌ സർവമാന സുഖ ഭോഗങ്ങളും പേരും പ്രശസ്തിയും ആർജ്ജിച്ച ശേഷം പ്രസ്ഥാനത്തെ തള്ളിപ്പറയുമ്മത്‌ ജനാധിപത്യ സ്വാതന്ത്ര്യമാണെങ്കിലും തികഞ്ഞ വഞ്ചനയാണ്.പ്രത്യേകിച്ചും ഒന്നുംനേടാതെ പ്രസ്ഥാനത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസക്ഷികൾ ഉള്ള, ആ രക്തസാക്ഷികളുടെ വീരസ്മരണകളിൽ അവേശം കൊള്ളുന്ന ഒരു പാർട്ടിയിൽ നിന്ന്‌ ധാരാളം ഭൌതിക നേട്ടങ്ങൾ കൂടി ഉണ്ടാക്കിയിട്ടു പാർട്ടിയെ തള്ളിപ്പറയുന്ന പ്രവണത തീരെ ശരിയല്ല. പക്ഷെ അബ്ദുള്ളക്കുട്ടിയും അതു ചെയ്തു.

ഇനിയിപ്പോൾ അബ്ദുള്ളക്കുട്ടിയ്ക്കു പലവഴികളാണ്.മലപ്പുറം ഭാഗം ആയതുകൊണ്ട്‌ ലീഗിൽ ചേരാം.അതല്ല മോഡിയുടെ വീരാരാധകൻ എന്ന നിലയിൽബി.ജെ.പിയിൽ ചേർന്നാൽ അവർ രാജ്യം മുഴുവൻ കൊണ്ടു നടക്കും: ഇതാ ഒരു മുസൽമാനും ബി.ജെ.പിയിൽ ഉണ്ട് എന്നു പറഞ്ഞ്‌! പോരാത്തതിനു സി,പി.എം ഉപേക്ഷിച്ച്‌ എത്തുന്നവർ ആകുമ്പോൾ പ്രത്യേക പരിഗണന ലഭിയ്ക്കും.ദേശീയ നേതാവിന്റെ പരിവേഷവും കിട്ടും.

എന്തിനധികം ഇനി നീട്ടുന്നു.ഒന്നു കൂടി പറയാം. ചിലരെ സംബന്ധിച്ച് അവനവനു സ്ഥാനമാനങ്ങൾ ഉള്ളപ്പോൾ പാർട്ടി കൊള്ളാം.അവനു അവ നഷ്ടപ്പെടുമ്പോൾ പിന്നെ പർട്ടി മഹാമോശം.

ഇവിടെ ഒരു എം.പിയോ എം.എൽ.എയോ ഒക്കെ ആയാൽ അതു ഒരു ദിവസത്തേയ്ക്കു മാത്രം ലഭിയ്ക്കുന്ന അവസരം ആയാൽ പോലും പിന്നീട് ഒരിയ്ക്കലും അതൊന്നും ആയില്ലെങ്കിലും പഴയ എം.പിയോ എം.എൽ എയോ എന്ന നിലയി ആയുഷ്കാലം മുഴുവനുംതന്നെ സർവ്വ പ്രതാപിയായി ജീവിയ്ക്കാം എന്നിരിയ്ക്കെയാണ് പലകുറി ഉയർന്ന അവസരങ്ങൾ ലഭിച്ചാലും ചിലർ ആ ആവസരങ്ങൾ താൽക്കാലികമായെങ്കിലും നഷ്ടപ്പെടുമ്പോൾ ഹാലിളക്കം സംഭവിച്ച്‌ വേണ്ടാതീനങ്ങൾ പറഞ്ഞും പ്രവർത്തിച്ചും ഒടുവിൽ പാർടിയിൽനിന്നു തന്നെ പുറത്താക്കപ്പെടുന്നത്‌.

ഇത്തരത്തിലുള്ള അസുഖം പാര്‍ട്ടിയില്‍ വ്യാപകമാകുന്നുണ്ട്‌. തങ്ങള്‍ പ്രതീക്ഷിക്കുന്നത് കിട്ടിയില്ലെന്കില്‍ പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്നവര്‍. ഇതിന് പുതി‌യ ചികിത്സാവിധികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. മോഹങ്ങള്‍ മനുഷ്യ സഹജമാണ്. പക്ഷെ വിചാരിക്കുന്നതു കിട്ടാതെ വരുമ്പോള്‍ സമനില തെറ്റുന്നതിനും ഒരു പരിധിയുണ്ട്. ഒന്നും നേടാതെ താഴെ കിടയില്‍ നിന്നു അയ്ഷ്കാലം പ്രവര്ത്തിക്കുന്ന സഖാക്കള്‍ക്ക് ഇതൊന്നും സഹിക്കാവുന്നതല്ല.

കൂട്ടത്തിൽ ഇതും കൂടിയൊക്കെ അങ്ങു പറഞ്ഞു പോയി എന്നു മാത്രം.