Thursday, March 17, 2011

സ. വി.എസ് ചെത്തമരത്തിന്റെ ഉച്ചിയിലിരുന്ന് നമ്മെ വിഷമിപ്പിക്കുന്നതെന്തിന് ?


സ. വി.എസ് ചെത്തമരത്തിന്റെ ഉച്ചിയിലിരുന്ന് നമ്മെ വിഷമിപ്പിക്കുന്നതെന്തിന് ?


ഒരാൾ ആദർശവാനെണെന്നോ ജനങ്ങൾ വളരെയേറെ ഇഷ്ടപ്പെടുന്ന ആളാണെന്നോ കരുതി ആയുഷ്കാലം മുഴുവൻ ആ ആൾ തന്നെ മുഖ്യമന്ത്രി ആയിക്കൊള്ളണം എന്നില്ല. അദർശം കാണിക്കുവാനോ തിന്മകൾക്കെതിരെ പോരാടുവാനോ മുഖ്യമന്ത്രി ആയാലേ പറ്റൂ എന്നും ഇല്ല. ഇത് സ. വി.എസ്. അച്യുതാനന്ദൻ തെളിയിച്ചിട്ടുള്ളതുമാണ്. എത്ര ആദർശവാനാണെങ്കിലും ഒരു സി.പി.ഐ (എം) നേതാവിനെ സംബന്ധിച്ച് പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണ്. അല്ലാതെ വന്നാൽ ആദർശവാനും ജനകീയനാണെന്നും കരുതി ചില വിട്ടുവീഴ്ചകൾ ചെയ്യാമെന്നല്ലാതെ പാർട്ടിയ്ക്ക് നിരന്തരം അത് കണ്ടില്ലെന്ന് നടിക്കാനുമാകില്ല.ആതുകൊണ്ടാണല്ലോ കേന്ദ്ര കമ്മിറ്റി അദ്ദേഹത്തെ താക്കീത് ചെയ്തതും പിന്നീട് പോളിറ്റ് ബ്യൂറോയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതും ഒക്കെ.

കഴിഞ്ഞ തവണ ജനകീയ സമ്മർദ്ദത്തെ തുടർന്ന് പാർട്ടി അദ്ദേഹത്തെ സ്ഥാനാർത്ഥിയും ജയിച്ചപ്പോൾ മുഖ്യമന്ത്രിയുമാക്കി. ജനകീയ സമ്മർദ്ദത്തെ തുടർന്ന് സ്ഥാനാർത്ഥിയാക്കി ജനവികാരം അടക്കിയിട്ട് വേണമെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷം അന്ന് മുഖ്യമന്ത്രി ആക്കാതിരിക്കാ‍യിരുന്നു. പക്ഷെ അത്തരം ഒരു വഞ്ചന പാർട്ടി ചെയ്തില്ല. ജനവികാരം മാനിച്ചു. മാത്രമല്ല ഒരു വട്ടമെങ്കിലും പാർട്ടി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കേണ്ടതാണെന്നും അതിനുള്ള യോഗ്യത അദ്ദേഹം തെളിയിച്ചിട്ടുള്ളതാണെന്നും ഉള്ള ബോദ്ധ്യം കൂടി ഉള്ളതുകൊണ്ടാണ് പാർട്ടി കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തെത്തന്നെ മുഖ്യമന്ത്രിയാക്കിയത്. അദ്ദേഹം നടത്തിയ പോരാട്ടങ്ങൾക്കും പാർട്ടിയിൽ നൽകിയ സേവനങ്ങൾക്കും നൽകിയ അംഗീകാരം കൂടിയായിരുന്നു അത്. വേണമെങ്കിൽ കഴിഞ്ഞ പ്രാവശ്യവും ഭരണം കിട്ടിയില്ലെങ്കിലും വേണ്ടില്ല പാർട്ടി തീരുമാനം നടപ്പിലാക്കിയാൽ മതിയെന്ന് തീരുമാനിക്കാമായിരുന്നു. പക്ഷെ അന്ന് പാർട്ടി നേതൃത്വം അത്രയും കടും പിടിത്തം കാണിച്ചില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കാതിരിക്കുകയും ചെയ്തില്ല.

ഇത്തവണയും വേണമെങ്കിൽ തന്ത്രപരമായി വി.എസിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് നിയമസഭയിൽ ഭൂരിപക്ഷം നേടിയ ശേഷം മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കാമായിരുന്നു. പക്ഷെ ജനങ്ങളെ പറ്റിയ്ക്കുന്ന അത്തരം വില കുറഞ്ഞ തീരുമാനത്തിനൊന്നും സി.പി.ഐ (എം) നേതൃത്വം തയ്യാറായില്ല എന്നത് അംഗീകകരിക്കേണ്ട കാര്യമാണ്.പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭരണം മാത്രമല്ല പ്രധാനം. ഭരണം തന്നെ ഈ പാർട്ടിയ്ക്കും മുന്നണിയ്ക്കും ഒരു പോരാട്ടമാണ്. ഭരണകൂടം താനേ കൊഴിഞ്ഞു വീഴുന്ന ഒരു സമ്പൂർണ്ണ സമത്വാധിഷ്ഠിത സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് വേണ്ടി നില കൊള്ളുന്ന ഒരു പാർട്ടിയെ സംബന്ധിച്ച് ഭരണം കിട്ടുന്നതും കിട്ടാതിരിക്കുന്നതും ഒരു പ്രശ്നമേയല്ല. ഭരണത്തിന്റെ ബലത്തിൽ വളർന്ന ഒരു പാർട്ടിയല്ല സി.പി.ഐ (എം). വളർന്ന് ജകീയാടിത്തറ കൈവന്ന ശേഷം ഭരണം കിട്ടി തുടങ്ങിയ പാർട്ടിയാണ്. ഭരണം വല്ലേടത്തും കിട്ടിയാൽ ഭരിക്കും. ഇല്ലെങ്കിലും പാർട്ടി ഉണ്ടാകും. ഭരിക്കാൻ വേണ്ടി മാത്രം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാർട്ടിയുമല്ല. അങ്ങനെയെങ്കിൽ ഭരണമേ കിട്ടാത്ത സ്ഥലങ്ങളിൽ ഇപ്പോൾ പാർട്ടി ഉണ്ടാകുമായിരുന്നില്ലല്ലോ.

ഇവിടെ ഇപ്പോൾ സി.പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വി.എസും പിണറായിയും മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിനു പിന്നിൽ ഗ്രൂപ്പ് താല്പര്യങ്ങൾ ഒന്നുമില്ല. പിണറായി ഗ്രൂപ്പ് എന്ന് കരുതപ്പെടുന്ന നേതാക്കൾ തന്നെ പാർട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും വി.എസ് മത്സരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. മറിച്ച് വി.എസ് പക്ഷം എന്ന് വിശേഷിപ്പിച്ചിരുന്നവർ എല്ലാം വി.എസ്. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതുമില്ല എന്നാണ് വിവരം.

മറ്റൊന്ന് സ. പിണറായി വിജയൻ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി നിൽക്കുന്നുവെന്ന തരത്തിലാണ് കഴിഞ്ഞ തവണയും ഇത്തവണയും നമ്മുടെ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ രണ്ട് തവണയും സ.പിണറായി വിജയൻ മത്സരത്തിനില്ല എന്നാണ് പറഞ്ഞതും തീരുമാനിച്ചതും. ലാവ്ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് ഉമ്മൻ ചാണ്ടി പോലും സമ്മതിച്ച ഒരു സാഹചര്യമാണിപ്പോൾ ഉള്ളത്. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന ഒരു വിഷയം നിലവിലിരിക്കുന്നതുകൊണ്ടും തെരഞ്ഞെടുപ്പിൽ അത് വീണ്ടും പ്രചരണായുധമായേക്കും എന്നും അത് പാർട്ടിയെയും മുന്നണിയെയും ബാധിക്കുമെന്നും കരുതിയിട്ടാകണം സ. പിണറായി മത്സരംഗത്ത് നിന്നും മാറിനിൽക്കുന്നത്. എന്നാൽ അതിനെ അഭിനദിക്കാൻ ആരുമില്ല.

ഒരിക്കൽ സംഭവബഹുലമായി മുഖ്യമന്ത്രി പദം അലങ്കരിച്ച ശേഷവും എൺപത്തിയേഴു വയസുള്ള സ. വി.എസ് മത്സരിക്കാതിരിക്കുന്നതിനെ പറ്റി പ്രചരിപ്പിക്കുവാനേ മാദ്ധ്യമങ്ങൾക്ക് താല്പര്യമുള്ളൂ. മുഖ്യമന്ത്രി പദത്തെക്കാൾ ഒട്ടും മോശമല്ല പാർട്ടി പദവിയെന്ന് കരുതുന്ന സ. പിണറായിയെ പറ്റി രണ്ട് നല്ല വാക്ക് പറയാൻ ഒരു മാദ്ധ്യമവുമില്ല. കാരണം പിണറായി യാതൊരു കുറ്റവും ചെയ്യാത്ത ഒരു ലാവ്ലിൻ കേസിന്റെ പേരിലാണ് പിണറായിയുടെ നല്ല വശങ്ങളെ ആരും ഉയർത്തി കാട്ടാത്തത്. ഏതൊരു വ്യക്തിയുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും ഗുണവും ദോഷവും കാണും. ഇത് വി.എസിലും കാണും പിണറായിയിലും കാണും. എന്നാൽ ഒരാളുടെ ഗുണങ്ങളെ മാത്രം വാഴ്ത്തുകയും ദോഷങ്ങളെ മറച്ചു വയ്ക്കുകയും മറ്റൊരാളുടെ ഗുണങ്ങളെ അവഗണിക്കുകയും ചെയ്യുന്ന തികച്ചും പക്ഷപാത പരമായ സമീപനമാണ് വി.എസ്-പിണറായി വിഷയത്തിൽ നമ്മുടെ മാദ്ധ്യമങ്ങൾ പുലർത്തിപ്പോരുന്നത്.

വി.എസിനെ ചെത്തമരത്തിൽ കയറ്റി കയറ്റി നമ്മുടെ മാധ്യമങ്ങൾ എവിടെ കൊണ്ടെത്തിച്ചു എന്ന് ഇപ്പോൾ നാം മനസിലാക്കുന്നു. ആദർശങ്ങളെയും പാർട്ടിയെയും ഒരു പോലെ കാണുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് സ. വി.എസ് ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പാലിക്കേണ്ട സൂക്ഷ്മതയുടെ കാര്യത്തിൽ അദ്ദേഹത്തിന് വീഴ്ച പറ്റിയെന്നാണ് കരുതേണ്ടത്. താൻ ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾക്ക് വേണ്ടി പത്താളെ പാർട്ടി നേതൃത്വത്തിൽ കൂടെ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതിൽ നിന്നുതന്നെ ഇത് വ്യക്തമാണ്. കൂടെ നിന്നവർ ഒന്നൊന്നായി അദ്ദേഹത്തെ വിട്ടു പോകുമ്പോൾ ഒരു ആത്മ പരിശോധനയ്ക്ക് എപ്പോഴെങ്കിലും സഖാവ് തയ്യാറായിരുന്നെങ്കിൽ ഈ നിലയിൽ അദ്ദേഹം ഒറ്റപ്പെടുമായിരുന്നില്ല.

സ. പിണറായിയോടുള്ള സ്നേഹം കൊണ്ട് ഇവിടെ ആരും പിണറായി ഗ്രൂപ്പിലോ വി.എസിനോടുള്ള താല്പര്യം കൊണ്ട് ആരും വി.എസ് ഗ്രൂപ്പിലോ നിൽക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. മാത്രവുമല്ല ഗ്രൂപ്പ് എന്ന് നാം പറയുമ്പോൾ എന്താണോ വാക്കുകൊണ്ട് നാം വിവക്ഷിക്കുന്നത് ആ അർത്ഥത്തിലുള്ള ഒരു ഗ്രൂപ്പ് പാർട്ടിയിൽ ഇന്നുമില്ല; ഒരിക്കലും ഉണ്ടായിട്ടുമില്ല. അത് പാർട്ടിയുടെ ഉള്ളുകള്ളികൾ അറിയാവുന്നവർക്ക് മനസിലാകും. ചില നിലപാടുകളുമായി ബന്ധപ്പെട്ടും പാർട്ടിയിൽ ഓരോരുത്തർക്കും ലഭിക്കുന്ന അവസരങ്ങളുമായിട്ടും ഒക്കെ ബന്ധപ്പെടുന്നതാണ് വിഭാഗീയത. ഇരു പക്ഷത്തും ഒരേ സ്വഭാവവും നിലവാരവും പുലർത്തുന്നവർ കാണും. ഗുണമായാലും ദോഷമായാലും. അല്ലാതെ ഒരു ഭാഗത്ത് സൽഗുണസമ്പന്നന്മാരും മറുഭാഗത്ത് മുഴുവൻ കുഴപ്പക്കാരും എന്ന അവസ്ഥ പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളിൽ (ഗ്രൂപ്പ് എന്ന് പറഞ്ഞാലേ മനസിലാകൂ) ഇല്ല.

ഇവിടെ ഇപ്പോൾ ഭരണം കിട്ടുമോ ഇല്ലയോ എന്നതല്ല പ്രശ്നം. വി.എസ് മത്സരിക്കാത്തതിലും പിണറായി മത്സരിക്കാത്തതിലും ഒക്കെ വിഷമമുള്ള പാർട്ടി സഖാക്കൾ ഉണ്ട്. എന്നാൽ ഇത്തരം ഒരു അവസ്ഥയിൽ പാർട്ടി നേതൃത്വം ചെന്നെത്തിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സ.വി.എസിനും ഒഴിഞ്ഞുമാറാനാകില്ല. പാർട്ടിയും താനും രണ്ടെന്ന രീതിയിൽ മുന്നോട്ട് പോയാൽ ഒരു ഘട്ടം കഴിയുമ്പോൾ പാർട്ടിയിൽ ഒറ്റപ്പെടുമെന്നും പാർട്ടി അണികളുടെ പിന്തുണ നഷ്ടപ്പെടും എന്നും സ.വി.എസ് ഓർക്കാതെ പോയതിൽ വലിയ വിഷമം ഉണ്ട്. വി.എസ് പിണറായിയോട് പുലർത്തുന്ന വൈര നിര്യാതന ബുദ്ധി സ.പിണറായി വിജയൻ തിരിച്ച് വി.എസിനോട് ഒരിക്കലും പുലർത്തിയിരുന്നില്ല എന്നത് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് അറിയാം.

താൻ കുറ്റം ചെയ്യത്ത ഒരു ലാവ്ലിനും അല്പം പരുക്കൻ സ്വഭാവവും മാറ്റി നിർത്തിയാൽ സ. പിണറായിക്ക് എന്തുണ്ട് ഒരു യോഗ്യതക്കുറവ്. ഇത്രമാത്രം ജനങ്ങൾക്കിടയിൽ ഇടിച്ചു താഴ്ത്തി കാണിക്കാൻ മാത്രം സ.പിണറായി വിജയൻ വി.എസിനോട് ചെയ്ത തെറ്റെന്ത് എന്നെങ്കിലും വി.എസ് തുറന്നു പറയണം.നമുക്ക് അറിയാഞ്ഞിട്ടാണ്.അബദ്ധത്തിൽ പോലും ലാവ്ലിൻ കേസിൽ അദ്ദേഹം എന്തായാലും കുറ്റം ചെയ്തിട്ടില്ലെന്ന് നമുക്ക് വ്യക്തമായിട്ടുണ്ട്. താൻ കൂടി വളർത്തി വലുതാക്കിയതും തന്നെ മുഖ്യമന്ത്രി പദത്തോളം ഉയർത്തിയതുമായ പാർട്ടിയെ ഇനിയും പ്രതിരോധത്തിലാക്കാനും ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും തോൽക്കുന്നതാണ് നല്ലതെന്നും സ. വി.എസ് തീരുമാനിച്ചാൽ അതെ പറ്റി നാം എന്തു പറയാൻ! അങ്ങനെയെങ്കിൽ ഭരണത്തിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ തന്നെ പോരാട്ടങ്ങളുടെ തുടർച്ചയും കൂടിയായിരിക്കും നഷ്ടപ്പെടുക.

സ. വി.എസ്. പാർട്ടിയിലുള്ള ചില നേതാക്കളോടും ഗ്രൂപ്പ് പരമായി ഉണ്ടായ വാശിയും വൈരാഗ്യവും വെടിഞ്ഞ് പാർട്ടിയ്ക്ക് വിധേയമായി നിന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വത്തി തന്നെ പാർട്ടിയും മുന്നണിയും മത്സരിക്കുന്നതിന്റെ ആവേശത്തിലായിരുന്നേനെ ഇപ്പോൾ നമ്മൾ എല്ലാവരും. എന്നാൽ എല്ലാ അർത്ഥത്തിലും വിധേയമാകണമെന്നു തന്നെ ഇല്ലായിരുന്നു. ആരോഗ്യമുള്ള കാലത്തോളം ഈ പാർട്ടിയെയും മുന്നണിയെയും നയിക്കാൻ അവസരം ലഭിക്കത്തക്ക നിലയിൽ ചില വിട്ടുവീഴ്ചകൾ എങ്കിലും അദ്ദേഹത്തിന് ചെയ്യാമായിരുന്നു!

5 comments:

ശ്രീജിത് കൊണ്ടോട്ടി. said...

ഇനി വേട്ടക്കാര്‍ക്ക് ഒരു താവളത്തില്‍ ഒന്നിക്കാം. ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായ വി.എസ്-നെ മല്‍സര രംഗത്ത് നിന്ന് മാറ്റിനിര്‍ത്തുക വഴി സംരക്ഷിക്കപ്പെട്ടത്‌ അഴിമതിക്കാരുടെയും, പെണ്‍വാണിഭക്കാരുടെയും രാഷ്ട്രീയ താല്പര്യങ്ങള്‍ ആണ്...

അനില്‍ഫില്‍ (തോമാ) said...

സഘാവെ, താങ്കളുടേ ഭാഷ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പേനയുന്തുന്ന ചന്റ്ദ്രിക ലേഘകന്റെയൊ പാമോയില്‍ ചാണ്ടിക്കു വേണ്ടി കുഴലൂതണ മനോരമയുടെയൊ ഭഷയുമായി സാമ്യം തോന്നുന്നു, നിങ്ങള്‍ക്കൊക്കെ വീയെസ്സ് അച്ചടക്കമില്ലാത്ത ഒറ്റയാനായിരിക്കാം, ഞങ്ങള്‍ സധാരണ ജനങ്ങള്‍ക്ക് എന്തൊക്കെ യായാലും ജനപക്ഷ രാഷ്ട്രീയത്തിലെ നിസ്വാര്‍ഥനായ അവസാന നേതാവാണു സ:വീയെസ്സ്. ഒരു യഥാര്‍ഥ കമ്യൂണിസ്റ്റിന്റെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ സ: വീയെസ്സിന്‌ അഭിവാദ്യങ്ങള്‍ നൂറ്‌ ചുവപ്പന്‍ അഭിവാദ്യങ്ങള്‍.

ശ്രീജിത് കൊണ്ടോട്ടി. said...

കുഞ്ഞാലിക്കുട്ടിയുടെയും, ഉമ്മന്‍ചാണ്ടിയുടെയും ഒക്കെ രാഷ്ട്രീയ താല്പര്യം ആണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്‌ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത്തരം നെറികെട്ട അഴിമതി രാഷ്ട്രീയക്കാര്‍ക്ക്‌ "എതിരെ" സംസാരിക്കുന്നവരുടെ ഭാഷയുമായി എന്റെ ഭാഷക്ക്‌ സാമ്യം തോന്നാം. മനോരമയും ചന്ദ്രികയും ഒക്കെ ഈ എതിരാളികളുടെ കൂടെ അല്ല... :)

സന്തോഷ്‌ said...

സഖാവേ,

വി.എസ് ആദർശവാനും ജനങ്ങള്‍ വളരെയേറെ ഇഷ്ട്ടപ്പെടുന്ന നേതാവും ആണെന്നതാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറ്റി നിറുത്തപ്പെടുവാനുള്ള കാരണം. വി.എസ് വീണ്ടും മുഖ്യമന്ത്രി ആകണോ വേണ്ടയോ എന്നത് തിരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി എഫ് നു ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ചിന്തിക്കേണ്ടുന്ന കാര്യം അല്ലെ? ഒരു സി.പി.ഐ (എം) നേതാവിനെ സംബന്ധിച്ച് പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണ് എന്നുള്ള കാര്യം ശരിയാണ്. പക്ഷെ ആരാണ് / എന്താണ് പാര്‍ട്ടി എന്ന് പറയുന്നത്?

അച്ചടക്ക ലംഘനം എന്ന കാരണം ഉയര്‍ത്തികാട്ടി ആയിരുന്നല്ലോ വി.എസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിവാക്കിയത്. പാര്‍ട്ടി വേദികളില്‍ തന്റെ നിലപാടുകളിലെ ശരികള്‍ അംഗീകരിക്കാതെ വന്നപ്പോള്‍ അല്ലെ വി എസ്. അവ പൊതുവേദികളില്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളത്? സ്മാര്‍ട്ട്സിറ്റി, ഇടമലയാര്‍ കേസ് തുടങ്ങി പല വിഷയങ്ങളിലും വി എസ് ശരിയായിരുന്നു എന്ന് തെളിയിക്കപ്പെടുകയും ചെയ്തു.

വി എസ് മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാന്‍ പാര്‍ട്ടി നേതൃത്വത്തിന് അധികാരം ഉണ്ട്. പക്ഷെ, ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന മുന്നണിയെ നയിക്കുവാന്‍ മുഖ്യമന്ത്രി മത്സരരംഗത്ത് ഉണ്ടാവില്ല എന്നതിന് ഇപ്പോള്‍ പാര്‍ട്ടി പറയുന്ന കാരണങ്ങള്‍ ജനം തൊണ്ട തൊടാതെ വിഴുങ്ങും എന്ന് കരുതരുത്.

ഐക്യ കേരളത്തിലെ ആദ്യത്തെ ജനകീയ ഭരണം നയിച്ചത് ഇടതുപക്ഷം ആയിരുന്നു. എന്നാല്‍ ഇന്ന് ആ ഇടതുപക്ഷത്തെ പ്രമുഖ പാര്‍ട്ടിയായി സി.പി.എം എവിടെ എത്തി നില്‍ക്കുന്നു? സി.പി.എം നു ഇന്ന് എന്ത് ജനകീയാടിത്തറ ആണ് ഉള്ളത്? പാര്‍ട്ടി മെമ്പര്‍മാരുടെ എണ്ണം എന്ന് പറയുന്നത് ജനപിന്തുണ അല്ല. സമ്പൂർണ്ണ സമത്വാധിഷ്ഠിത സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് വേണ്ടി നില കൊള്ളുന്ന ഒരു പാർട്ടി ആണോ ഇന്നത്തെ സി.പി.എം? ഇന്നത്തെ സി.പി എം പഴയ സി.പി.എം അല്ല. കേരളത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റ് സ്ഥാപനം ആണ് ഇന്ന് ഈ കേഡര്‍ പാര്‍ടി. പാര്‍ട്ടി ഇന്ന് സാമ്പത്തികമായി ഒരുപാട് വളര്‍ന്നു പക്ഷെ ആ വളര്‍ച്ച കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ നിന്നും പാര്‍ട്ടിയെ അകറ്റി.

ലാവ്ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് ഉമ്മൻ ചാണ്ടി അല്ല പറയേണ്ടുന്നതു, കോടതിയാണ്. ആരോപണ വിധേയനായ ഒരു നേതാവിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു എന്നുവരും. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് തിരുത്തലുകള്‍ വരുത്തുമ്പോള്‍ ആണ് ഒരു വ്യക്തിയോ പ്രസ്ഥാനമോ നല്ലതാണ് എന്ന് ജനം പറയുന്നത്.

jayan said...

കമ്മുണിസ്റ്റു പാര്‍ടിയെ കുറിച്ച് അറിയാതെ ചിലര്‍ ഇവിടെ വാവിട്ടു കരയുന്നത് കാണ്ടാല്‍ തോന്നും ഇവരെല്ലാം വി എസ് സഖാവ് മത്സരിച്ചാല്‍ LDF നെ വോട്ട് ചെയ്യൂ .കൊന്ഗ്രെസ്സിനെ പോലെ ഗാന്ധി എന്നാ പേരുള്ള ഒരാള്‍ ,ലീഗിനെ പോലെ തങ്ങള്‍ എന്നാ തൊപ്പിയുള്ള ഒരാള്‍ ഉണ്ടെങ്കിലേ സീപി എം നില നില്‍ക്കൂ എന്നാണ് ചിലരുടെ വിചാരം.ജീവിച്ചിരിക്കുന്ന ഒരു നേതാവിനും ജയ്‌ വിളിക്കാത്ത പാര്‍ടിയാണ് ഇത് .വ്യക്തി പൂജ അല്ല ആദര്‍ശമാണ് ഈ പാര്‍ടിയുടെ തത്വം .മരിക്കുവോളം എംഎല്‍എ യോ മന്ത്രിയോ ആകണം എന്ന ആര്തിയുള്ളവരല്ല സഖാക്കള്‍ ,വീ എസ്സും അതെ .സഖാവ് ഇ എം എസ് മരിക്കുമ്പോള്‍ മന്ത്രി പോയിട്ട് എം എല്‍ എ പോലുമായിരുന്നില്ല .സഖാവ് ജീവിച്ചിരിക്കെ തന്നെയാണ് നായനാര്‍ മുഖ്യ മന്ത്രി ആയതു.നായനാരും നിയമ സഭയിലേക്ക് മലസരിക്കാതെ മാറി നില്‍ക്കുകയും പിന്നീട് മുഖ്യ മന്ത്രി ആയി തിരിച്ചു വരികയും ചെയ്ത ചരിത്രം സീ പീ എമ്മിന് വേണ്ടി കണ്ണീര്‍ വാര്‍ക്കുന്നവര്‍ ഓര്‍ക്കണം.
കേരളത്തിലെ ഭരണം വളരെ മോശം എന്നും അതിന്റെ നായകന്‍ മാത്രം ശെരി എന്നുമുള്ള പ്രജരണം കമ്മുണിസ്റ്റു പാര്‍ടി തിരിച്ചറിയും നാട്ടുകാരെ .
ഇടതു പക്ഷത്തിനു അധികാരത്തില്‍ വരാന്‍ വീ എസ് നയിക്കണം എന്ന് പറയുന്നത് വീ യെസ്സിനോടുള്ള ആദരവിനെക്കാള്‍ സീ പീ എമ്മിലെ മറ്റു നേതാക്കളെ മാഫിയകളും കൊല്ലെരുതതവരും ആക്കി മുദ്ര കുതാനുള്ള വിദ്യയാണ് .പാര്‍ടി ക്കാരാനെന്നും പറഞ്ഞു ഏതെങ്കിലും വ്യക്തിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനോ പാര്‍ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കാനോ ഇന്നേ വരെ ഒരു സഖാവും തയാറായിട്ടില്ല എന്ന് മനസ്സിലാക്കണം.
തൊടുപുഴയിലും മറ്റു സ്ഥലങ്ങളിലും തമ്മില്‍ തള്ളുന്ന UDF ഇത് വരെ എവിടെ മത്സരിക്കണം എന്ന് തീരുമാനിചിട്ടില്ല .എന്നാല്‍ സീ പീ എം തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ തയാരായിരിക്കുകയാണ് .
ജനോപകാര പ്രദമായ പദ്ദതികളിമായി പ്രകടന പത്രിക പുറത്തിറക്കി വളരെ മുന്നേറുകയാണ് .
കേരളത്തിലെ ജനം വീണ്ടും LDF നെ തന്നെ തിരഞ്ഞെടുക്കും